ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടതിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയ ഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ കാരണമായതെന്ന് അദ്ദേഹം കരുതുന്നതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത് സിപിഎമ്മിന് പ്രത്യാക്രമണം ശക്തമാക്കാൻ അവസരമൊരുക്കിയെന്നാണ് വിലയിരുത്തൽ.
നിയമസഭയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഈ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സോണിയയുടെ കൈയിൽ പോറ്റി കെട്ടിയത് ശബരിമലയിൽ നിന്ന് അപഹരിച്ച സ്വർണ്ണമാണെന്നും അതിനാൽ അവരെ ചോദ്യം ചെയ്യണമെന്നുമായിരുന്നു മന്ത്രിമാരുടെ വാദം. ഈ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടെങ്കിലും, വിഷയം രാഷ്ട്രീയമായി പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.
വിവാദ ചിത്രത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വത്തിന് കഴിയാത്തതും പ്രതിഷേധത്തിന്റെ ഭാഗമായി പോറ്റിയെ കേറ്റിയേ എന്ന പാട്ട് ഉപയോഗിച്ചതും അനാവശ്യമായിരുന്നു എന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. സിപിഎമ്മിന് മികച്ച ഒരായുധം നൽകുകയാണ് നേതൃത്വം ചെയ്തതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം തന്റെ അതൃപ്തി നേരിട്ട് അറിയിച്ചതായാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment