Thursday, July 23, 2026
Kerala News

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപരന്ത്യം

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപരന്ത്യം

കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തയ്യില്‍ കടപ്പുറത്ത് നടന്ന അതിക്രൂരമായ ഈ കൊലപാതകത്തില്‍ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിനായി സ്വന്തം മകന്‍ വിയാനെ കടല്‍ഭിത്തിയില്‍ തലയിടിപ്പിച്ച ശേഷം കടലിലേക്ക് എറിഞ്ഞു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2020 ഫെബ്രുവരി 17-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

അതേസമയം, കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ഗൂഢാലോചനയിലും കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതിലും നിധിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. നിധിനെ വെറുതെ വിട്ടതിനൊപ്പം തന്നെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉന്നയിച്ചു. പ്രതികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിലായിരുന്നു പോലീസിന് താല്പര്യമെന്നും കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊലപാതകം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ആദ്യം പരാതി നല്‍കിയത് ശരണ്യ തന്നെയായിരുന്നു. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലും ഫോറന്‍സിക് പരിശോധനയിലും ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കുഞ്ഞിന്റെ അച്ഛനായ പ്രണവിനെ കേസില്‍ കുടുക്കാനും ശരണ്യ ശ്രമിച്ചിരുന്നു. ഈ കേസില്‍ മാതൃത്വത്തിന് കളങ്കം വരുത്തിയ ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment