തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സോണിയാ ഗാന്ധി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിന്റെ ഗൂഢാലോചന പുറത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വര്‍ണക്കൊള്ള പ്രതിയായ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പോയതിനെച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ട് ഭരണപക്ഷം പ്രത്യാക്രമണം നടത്തിയത്. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചിരുന്നു. പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടുകള്‍ പാടിയും ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോള്‍, സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് ഭരണപക്ഷം ഇതിനെ നേരിട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ വസതിയില്‍ രണ്ടുതവണ പോയിട്ടുണ്ടെന്നും അവരുടെ കൈയില്‍ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഈ ബന്ധം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും പ്രതിപക്ഷം വിഷയത്തില്‍ മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി പ്രചരിപ്പിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. ശബരിമല ഭക്തനെന്ന നിലയിലും സ്‌പോണ്‍സര്‍ എന്ന നിലയിലുമാണ് പോറ്റിയെ പരിചയമെന്നും 2025 വരെ ഇയാള്‍ കളങ്കിതനാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാര്യത്തിനാണ് പോറ്റിയുടെ വീട്ടില്‍ പോയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ ഇത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി സോണിയാ ഗാന്ധിയെ വലിച്ചിഴയ്ക്കാനുള്ള ശ്രമമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.
Comments
No comments yet. Be the first to comment!
Leave a Comment