Thursday, July 23, 2026
Kerala News

പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ത്തയാളെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി

പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ത്തയാളെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി

പത്തനാപുരം: പത്തനാപുരം പിടവൂരില്‍ പൊലീസ് വാഹനം ബോധപൂര്‍വം ഇടിച്ച് തകര്‍ക്കുകയും ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി സജീവ് (ദേവന്‍) തമിഴ്നാട്ടില്‍ വെച്ച് പിടിയിലായി. തെങ്കാശിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പത്തനാപുരം സി.ഐ ബിജു ആര്‍, എസ്.ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പിടികൂടിയത്.

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സജീവ് തന്റെ താടിയും മീശയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയാണ് തമിഴ്നാട്ടിലേക്ക് കടന്നത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ ഒളിസങ്കേതം വളഞ്ഞ പൊലീസ് സംഘത്തെയും പ്രതി ആക്രമിക്കാന്‍ മുതിര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്.

പിടവൂരില്‍ ക്ഷേത്രത്തില്‍ നായയുമായി എത്തിയ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തില്‍ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. 

പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും പൊട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ മുതലായ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.








Related News

Comments

No comments yet. Be the first to comment!

Leave a Comment