ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും നഗ്‌ന വീഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയേക്കുമെന്ന് ഭയമുണ്ടെന്നും അത് തന്റെ വ്യക്തിത്വത്തെ തകര്‍ക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു.
ഗര്‍ഭഛിദ്രത്തിന് രാഹുല്‍ തന്നെ നിര്‍ബന്ധിച്ചതായും സുഹൃത്തായ ജോബി എത്തിച്ച ഗുളികകള്‍ കഴിക്കുന്നത് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് തെളിവായി ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദരേഖകളും പീഡനമേറ്റതിന്റെ പാടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സാഡിസ്റ്റ് ആണെന്നും മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി ആരോപിക്കുന്നു. പത്തോളം സമാനമായ പീഡനക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും അതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള ഗുരുതരമായ വെളിപ്പെടുത്തലും സത്യവാങ്മൂലത്തിലുണ്ട്.
നിലവില്‍ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറാന്‍ ഇയാള്‍ വിസമ്മതിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു എന്നാണ് വിലയിരുത്തല്‍. സ്വാധീനശക്തിയുള്ള എംഎല്‍എയായ രാഹുലിന് ജാമ്യം നല്‍കുന്നത് മറ്റ് പരാതിക്കാരെ നിശബ്ദരാക്കുമെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് ഈ അപ്പീല്‍ ഇന്ന് വിശദമായി പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment