Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.  പ്രതികളുടെ വീടുകളും ഓഫീസുകളും ഉള്‍പ്പെടെ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഒരേസമയം ഇ ഡി റെയ്ഡ് നടത്തുന്നു. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവരുടെ വീടുകളിലും ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്റെ വസതിയിലും ബംഗളൂരുവിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണ്. കേസില്‍ ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളും അനധികൃത സ്വത്തുക്കളും കണ്ടെത്താനാണ് ഇ ഡി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാരേറ്റിലെ വീട്ടിലും ആറന്മുളയിലെ എ. പത്മകുമാറിന്റെ വീട്ടിലും രാവിലെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്തും ഇ ഡി സംഘം എത്തി രേഖകള്‍ പരിശോധിക്കുന്നു. സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. പ്രതികളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും ബാങ്ക് വിവരങ്ങളും ഇ ഡി ശേഖരിച്ചുവരികയാണ്. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍, ചെന്നൈ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന നടത്തുന്ന അതേ സമയത്തുതന്നെ ഇ ഡിയും നടപടികള്‍ ശക്തമാക്കിയത് കേസില്‍ നിര്‍ണായകമാകും.





Related News

Comments

No comments yet. Be the first to comment!

Leave a Comment