Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?

ശബരിമല സ്വര്‍ണക്കൊള്ളയില്‍, ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം വ്യാജമായ പാളികളാണ് തിരികെ എത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം. 1999-ല്‍ ശ്രീകോവിലില്‍ സ്ഥാപിച്ച പാളികളുടെ ഘടനയും നിലവിലെ പാളികളുടെ ഘടനയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

നിലവില്‍ സന്നിധാനത്തുള്ള പാളികളുടെ കൃത്യമായ കാലപ്പഴക്കം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ അവ്യക്തതയുള്ളതിനാല്‍, അന്വേഷണ സംഘം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി വീണ്ടും ചര്‍ച്ച നടത്തും. 1998-ല്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നതായും ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും മോഷണം നടന്നതായും ശാസ്ത്രീയ പരിശോധന സ്ഥിരീകരിക്കുന്നുണ്ട്. ഈ നിര്‍ണ്ണായക വിവരങ്ങള്‍ എ.ഡി.ജി.പി നേരിട്ട് ഇന്ന് കോടതിയെ അറിയിക്കും.

മോഷണം പോയ സ്വര്‍ണ്ണത്തിന്റെ അളവ് നേരത്തെ കരുതിയതിനേക്കാള്‍ ഇരട്ടിയിലേറെയാകാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ 585 ഗ്രാം (ഏകദേശം 74 പവന്‍) സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പാളികളുടെ താരതമ്യ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിച്ചേക്കാം. സ്വര്‍ണ്ണപ്പാളികള്‍ക്ക് പകരം കുറഞ്ഞ അളവില്‍ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികളാണോ സ്ഥാപിക്കപ്പെട്ടതെന്ന കാര്യവും ഗൗരവമായി പരിശോധിക്കുന്നുണ്ട്.

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വാജി വാഹനം, കൊടിമരം പുനഃസ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങളും എസ്.ഐ.ടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രതിപ്പട്ടികയിലുള്ളവരുടെ പങ്കും തുടര്‍നടപടികളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ടായിരിക്കും ഇന്ന് സമര്‍പ്പിക്കുക. കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യവും പോലീസ് കോടതിക്ക് മുന്നില്‍ വെച്ചേക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment