ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസർക്കെതിരെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകിയേക്കും. ദീപക്കിന്റെ ആത്മഹത്യക്ക് പിന്നാലെ യുവതിക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ബസ് യാത്രയ്ക്കിടെ ദീപക് തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നാരോപിച്ച് യുവതി ആദ്യം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ഈ വീഡിയോ പിൻവലിക്കുകയും മറ്റൊരു വിശദീകരണ വീഡിയോ പുറത്തുവിടുകയും ചെയ്തു. രണ്ടാമത്തെ വീഡിയോ കൂടി പുറത്തുവന്നതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ ദീപക്കിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ദീപക്കിനെ പരസ്യമായി അപമാനിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം മാങ്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment