Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ജയില്‍ ഉദ്യോഗസ്ഥരെത്തിയാണ് മെഡിക്കല്‍ കോളേജിലെ ആശുപത്രി സെല്ലിലേക്ക് മാറ്റിയത്. നേരത്തെ, ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം സ്വകാര്യ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പതിനൊന്നാം പ്രതിയായ ഇദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്.

അതേസമയം, കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ  ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 1998-ല്‍ യുബി ഗ്രൂപ്പ് നല്‍കിയ അതേ സ്വര്‍ണം തന്നെയാണോ നിലവില്‍ വിഗ്രഹങ്ങളിലും കട്ടിളയിലും ഉള്ളതെന്നും, സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടോ എന്നും ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും. മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അന്വേഷണ പുരോഗതി തിങ്കളാഴ്ച എസ്‌ഐറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

2017-ലെ ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും പുതിയ കേസുകള്‍ക്ക് സാധ്യതയുണ്ട്. കൊടിമര നിര്‍മ്മാണത്തിനായി ദേവസ്വം ബോര്‍ഡ് വലിയ തോതില്‍ പണം പിരിച്ചെന്നും എന്നാല്‍ പഴയ കൊടിമരത്തിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ കണക്കുകളില്‍ വ്യക്തതയില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കോടതി അനുമതി നല്‍കിയാല്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍ എന്നിവരടക്കമുള്ള യുഡിഎഫ് കാലത്തെ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ട്.







Related News

Comments

No comments yet. Be the first to comment!

Leave a Comment