Thursday, July 23, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം; പാലക്കാടും വടകരയിലും പരിശോധന നടത്തും

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം; പാലക്കാടും വടകരയിലും പരിശോധന നടത്തും

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെ 5.40-ഓടെയാണ് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നും രാഹുലിനെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിച്ചത്. അതിജീവിതയുടെ പരാതിയില്‍ പറയുന്ന പീഡനം നടന്ന ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലായിരുന്നു പ്രധാനമായും തെളിവെടുപ്പ് നടന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് എംഎല്‍എയെ ഹോട്ടലില്‍ എത്തിച്ചത്.

അതിജീവിതയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള പാലക്കാട്ടെ ഫ്‌ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഹുലിന്റെ അടൂരിലെ വീട്, പാലക്കാട്, വടകര എന്നിവിടങ്ങളിലും കൂടാതെ എംഎല്‍എയുമായി ബന്ധമുള്ള മറ്റ് ചില കേന്ദ്രങ്ങളിലും വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവെടുപ്പിന് ശേഷം രാഹുലിനെ തിരികെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി.

കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ രാഹുലിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. പീഡനത്തിനിടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ഉപകരണങ്ങള്‍ കണ്ടെത്തുന്നത് കേസില്‍ നിര്‍ണ്ണായകമാകും. കസ്റ്റഡി കാലാവധിയുടെ രണ്ടാം ദിനമായ ഇന്നും എആര്‍ ക്യാമ്പില്‍ വെച്ച് ഉദ്യോഗസ്ഥര്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് രാഹുലിനെ വിട്ടിരിക്കുന്നത്. തനിക്കെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതില്‍ യാതൊരു തെളിവുകളില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈ വെള്ളിയാഴ്ച  കോടതി പരിഗണിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment