Thursday, July 23, 2026
Kerala News

പുനര്‍ജനി പദ്ധതി: വി ഡി സതീശന്റെ യു.കെ യാത്രയില്‍ ക്രമക്കേട്; ഫണ്ട് പിരിവ് ദുരുപയോഗമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പുനര്‍ജനി പദ്ധതി: വി ഡി സതീശന്റെ യു.കെ യാത്രയില്‍ ക്രമക്കേട്; ഫണ്ട് പിരിവ് ദുരുപയോഗമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്


പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യു.കെ യാത്രയില്‍ ഗുരുതര ക്രമക്കേടുകളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് അനുമതി നല്‍കിയിരുന്നതെങ്കിലും, ഈ യാത്ര ഫണ്ട് പിരിവിനായി ദുരുപയോഗം ചെയ്തുവെന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

വിദേശയാത്രയുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. യു.കെ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പൊളിറ്റിക്കല്‍ ക്ലിയറന്‍സിലും യാത്ര സ്വകാര്യ സന്ദര്‍ശനമായിരിക്കണമെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധം നിലനില്‍ക്കുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പുനര്‍ജനി പദ്ധതിക്കായി ആകെ 1,27,33,545.24 രൂപ പിരിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. 2018 നവംബര്‍ 27നാണ് മണപ്പാട്ട് ഫൗണ്ടേഷന്‍ അക്കൗണ്ട് തുറന്നത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു തരത്തിലുള്ള എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി എന്‍ജിഒകള്‍ തമ്മിലുള്ള ഇത്തരം ഇടപാടുകളില്‍ എംഒയു ഉണ്ടാകാറുണ്ടെന്നതും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment