Tuesday, August 4, 2026
Kerala News

ഒടുവില്‍ എ.ഡി.ജി.പിക്ക് പേരിനൊരു നടപടി; ക്രമസമാധന ചുമതലയില്‍ നിന്ന് നീക്കി; കൈവിടാതെ വയ്യെന്നായപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഉത്തരവില്‍ ഒപ്പുവച്ചു

ഒടുവില്‍ എ.ഡി.ജി.പിക്ക് പേരിനൊരു നടപടി; ക്രമസമാധന ചുമതലയില്‍ നിന്ന് നീക്കി; കൈവിടാതെ വയ്യെന്നായപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഉത്തരവില്‍ ഒപ്പുവച്ചു


തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട സംരക്ഷിക്കലിനും ചേര്‍ത്ത് പിടിക്കലിനും ഒടുവില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി സെക്രട്ടറിയേറ്റില്‍ എത്തിയാണ ഉത്തരവില്‍ ഒപ്പുവച്ചത്. തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരാനിരിക്കെ അസാധാരണമായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം.

അജിത്കുമാര്‍ ഇനി ബറ്റാലിയന്‍ എ.ഡി.ജി.പി ചുമതലയില്‍ തുടരും. നിലവില്‍ സായുധ പോലീസ് ബറ്റാലിയന്റെയും ക്രമസമാധാനത്തിന്റെയും ചുമതലയായിരുന്നു അജിത് കുമാര്‍ വഹിച്ചിരുന്നത്. ഇതില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റം എന്ന് പറയുമ്പോഴും ബറ്റാലിയന്‍ ചുമതല നേരത്തെ തന്നെ അജിത് കുമാര്‍ വഹിച്ചിരുന്നതാണ്. ഇന്റലിജന്റ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. സ്ഥാനകയറ്റത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല തല്‍ക്കാലം നല്‍കി പ്രതിസന്ധിയില്‍ നിന്ന് തടിയൂരാനാണ് ശ്രമം.

നേരത്തെ  എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയും പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്.

അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെ സി.പി.ഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഉചിതമായ നടപടിയാണിത്. വൈകിയോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. എല്‍.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment