Thursday, July 23, 2026
India News

ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് 8 പേര്‍ മരിച്ചു; നൂറിലധികം പേര്‍ ആശുപത്രിയില്‍

ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് 8 പേര്‍ മരിച്ചു; നൂറിലധികം പേര്‍ ആശുപത്രിയില്‍



മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രി നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ചതിന് പിന്നാലെ നിരവധി പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ നൂറിലധികം പ്രദേശവാസികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും മൂലം മൂന്ന് ദിവസം മുന്‍പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 വയസ്സുകാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പിന്നാലെ മറ്റ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഐഎംസി) ടാങ്കറുകള്‍ വഴി ശുദ്ധജലം വിതരണം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപ പ്രദേശങ്ങളിലെ 200ലധികം കേന്ദ്രങ്ങളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment