Thursday, July 23, 2026
Kerala News

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍

 വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് അതിഥിത്തൊഴിലാളി രാമനാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കൊല്ലപ്പെട്ട രാമനാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി കെ. രാജന്‍ ഉറപ്പുനല്‍കി. രാമനാരായണന്റെ മൃതദേഹം എംബാം ചെയ്ത ശേഷം സര്‍ക്കാര്‍ ചെലവില്‍ ഛത്തീസ്ഗഡിലെ വീട്ടിലെത്തിക്കും. രാമനാരായണന്റെ ഭാര്യയെയും മക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും.

കേസില്‍ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം (SC/ST Act) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന കര്‍ശന നിലപാടിലായിരുന്നു രാമനാരായണന്റെ കുടുംബം. ചര്‍ച്ച വിജയിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടോ എന്നും അവര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ എന്നും പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.




Related News

Comments

No comments yet. Be the first to comment!

Leave a Comment