Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം . സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പോലീസ് തീരുമാനം.

സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി (12-ാം പ്രതി), ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ (13-ാം പ്രതി) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടു കിട്ടാന്‍ എസ്.ഐ.ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. ഇവരെ എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ലെന്ന് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അന്നത്തെ പ്രസിഡന്റ് എ. പത്മകുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ ഇത് ബോര്‍ഡ് അംഗങ്ങള്‍ സംയുക്തമായി എടുത്ത തീരുമാനമാണെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇവര്‍ക്കെതിരെയുള്ള നീക്കം ശക്തമായത്.

കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തുടര്‍ന്ന് അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സ്മാര്‍ട് ക്രിയേഷന്‍സില്‍ നിന്ന് 109 ഗ്രാം സ്വര്‍ണം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് പണിക്കൂലിയായി ലഭിച്ചതാണെന്നാണ് പങ്കജ് ഭണ്ഡാരിയുടെ വാദം. എന്നാല്‍, രേഖകള്‍ പ്രകാരം ഒരു കിലോയോളം സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നും ഇതില്‍ 477 ഗ്രാം വില്‍പനയ്ക്കായി ഗോവര്‍ധനെ ഏല്‍പ്പിച്ചതായും പോലീസ് കണ്ടെത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment