ആക്ഷേപഹാസ്യത്തിലൂടെയും തനതായ അഭിനയശൈലിയിലൂടെയും മലയാളികളെ അരനൂറ്റാണ്ടുകാലം വിസ്മയിപ്പിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം നടന്നത്. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.
സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസാകാരം. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു. പൊലീസ് ഗാര്‍ദ് ഓഫ്് ഓണര്‍ നല്‍കി. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാന്‍ അച്ഛനെ അഭിവാദ്യം ചെയ്തു.
മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങിലേക്കെത്തി. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവര്‍ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അര്‍പ്പിച്ചു. വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും ജഗദീഷും കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ സ്വീകരണമുറികളില്‍ ദാസനായും വിജയനായും മറ്റനേകം അവിസ്മരണീയ കഥാപാത്രങ്ങളായും വന്ന് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ശ്രീനിവാസന്റെ വേര്‍പാട് മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Comments
No comments yet. Be the first to comment!
Leave a Comment