Friday, July 24, 2026
Kerala News

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് സമാപനം

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മേളയിലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം (Life Time Achievement Award) മൗറിത്തേനിയന്‍ സംവിധായകന്‍ അബ്ദേ റഹ്‌മാന്‍ സിസാക്കോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.  സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത സംവിധായകന്‍ സയീദ് മിര്‍സയെ ചടങ്ങില്‍ ആദരിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയും പങ്കെടുക്കും.

ഇത്തവണത്തെ മേള കേന്ദ്ര സര്‍ക്കാരിന്റെ സിനിമ നിരോധനത്തെത്തുടര്‍ന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ആറ് സിനിമകളുടെ പ്രദര്‍ശന വിലക്ക് സമാപന ദിവസവും തുടരും. 19 സിനിമകള്‍ക്ക് അനുമതി ലഭിക്കാന്‍ വൈകിയെങ്കിലും 12 സിനിമകള്‍ക്ക് പിന്നീട് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈ വിലക്ക് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഏഴ് ദിവസങ്ങളിലായി 16 തിയേറ്ററുകളില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ആഗോള സിനിമാ ലോകത്തെ മികച്ച സൃഷ്ടികള്‍ കാണാന്‍ പതിനായിരക്കണക്കിന് ചലച്ചിത്ര പ്രേമികളാണ് തലസ്ഥാന നഗരിയിലേക്ക് എത്തിയത്. മേളയുടെ സമാപനത്തോടെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മറ്റ് പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment