തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതായി കണ്ടെത്തല്‍. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവിധ വകുപ്പുതല റിപ്പോര്‍ട്ടുകളാണ് ഉന്നതതലത്തില്‍ മുക്കിയതെന്ന് വിജിലന്‍സ് കണ്ടെത്തി.
വിനോദ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരിക്കെ നടപ്പിലാക്കിയ ഔഷധസസ്യ കൃഷി പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി 2020-ല്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2.31 ലക്ഷം രൂപ ഇയാളില്‍ നിന്ന് ഈടാക്കണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജയില്‍ ആസ്ഥാനത്തെ ഡിഐജി ആയിരിക്കെ 2022-ല്‍ ചട്ടം ലംഘിച്ച് നടത്തിയ ജയില്‍ സന്ദര്‍ശനങ്ങളെക്കുറിച്ച് ജയില്‍ മേധാവിക്ക് മൂന്ന് കത്തുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല. കൂടാതെ, 2023 ഏപ്രിലില്‍ മധ്യമേഖല ജയില്‍ ഡിഐജി നല്‍കിയ കത്തും അധികൃതര്‍ അവഗണിച്ചു.
വിനോദ് കുമാറിനെതിരായ അഴിമതിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ്ണ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.
തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നിലവില്‍ എം.കെ. വിനോദ് കുമാറിനെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഇയാള്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതികളില്‍ നടപടി വൈകിയത് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപവും ഇതോടെ ശക്തമായിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment