നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ സംശയകരമാണെന്ന് കോടതി. ദിലീപിനെ കാണാൻ എത്തിയത് സിനിമയുടെ ചർച്ചക്ക് വേണ്ടിയാണെന്ന് ആദ്യം മൊഴി നൽകിയ ബാലചന്ദ്രകുമാർ, പിന്നീട് അത് ഗൃഹപ്രവേശത്തിന് വേണ്ടിയെന്ന് തിരുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, ഗൃഹപ്രവേശന ചടങ്ങ് നടന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപുമായി നടന്ന മറ്റ് കൂടിക്കാഴ്ചകൾ പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ 26.12.2016-ന് നടന്നതായി പറയപ്പെടുന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പൾസർ സുനി പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാർ മാത്രമാണ് ഇത്തരമൊരു കാര്യം പറഞ്ഞിട്ടുള്ളതെന്നത് സംശയകരമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
പൾസർ സുനിയും ദിലീപും തമ്മിൽ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം തന്നെ പറയുമ്പോൾ, അങ്ങനെയുള്ള സാഹചര്യത്തിൽ ബാലചന്ദ്രകുമാറിൻ്റെ മുന്നിൽവെച്ച് ദിലീപ് എങ്ങനെ പൾസർ സുനിയുമായി നിൽക്കുമെന്നും കോടതി ചോദിച്ചു.
ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ ബി. സന്ധ്യയാണെന്നാണ് ദിലീപിന്റെ പ്രധാന വാദം. സന്ധ്യയുടെ വിരമിക്കലിന് ശേഷം വിധി വരണമെന്ന നിർബന്ധ ബുദ്ധിയാണ് ഇതിന് കാരണമെന്നും വിചാരണ നീട്ടിക്കൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment