നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഒരു നിരപരാധിയായ സ്ത്രീയാണെന്നും അവര്‍ കടന്നുപോയത് ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെയാണെന്നും അതിന് കാരണം പ്രതികളാണെന്നും പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയില്‍ വ്യക്തമാക്കി. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ സമൂഹത്തിന് ഒരു മാതൃകയാകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാല്‍ സമൂഹത്തിന്റെ പേരിലാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കൂടുതല്‍ സമയം വാദിക്കാന്‍ ആവശ്യപ്പെട്ട ഘട്ടത്തിലായിരുന്നു കോടതിയുടെ പ്രതികരണം.
കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അജയ്കുമാര്‍ ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗത്തിലേക്ക് നയിച്ച കുറ്റകൃത്യം എല്ലാവരും ചേര്‍ന്നാണ് നടത്തിയത്. അതിനാല്‍ ശിക്ഷയില്‍ ഒരു വിധ വേര്‍തിരിവും ഉണ്ടായിരിക്കരുതെന്നും എല്ലാവര്‍ക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും പരസ്പരം ബന്ധിപ്പിക്കാവുന്ന തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment