Tuesday, August 4, 2026
Kerala News

പ്രതിപക്ഷത്തെ കാഴ്ച്ചക്കാരാക്കുമോ അന്‍വര്‍? വിവാദ വിഷയങ്ങളില്‍ ആരാകും നിയമസഭയെ പ്രക്ഷുപ്തമാകുക; സ്ഥാനം മാറിയ അന്‍വര്‍ കൂടുതല്‍ ശക്തന്‍

പ്രതിപക്ഷത്തെ കാഴ്ച്ചക്കാരാക്കുമോ അന്‍വര്‍? വിവാദ വിഷയങ്ങളില്‍ ആരാകും നിയമസഭയെ പ്രക്ഷുപ്തമാകുക; സ്ഥാനം മാറിയ അന്‍വര്‍ കൂടുതല്‍ ശക്തന്‍


തിരുവനന്തപുരം: പ്രതിപക്ഷത്തിന് സമം ഒരു അന്‍വര്‍ എന്ന നിലയിലായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേരള രാഷ്ട്രീയത്തിന്റെ പോക്ക്. പ്രതിപക്ഷത്തേക്കാള്‍ ശക്തമായി, ഒരു പക്ഷെ പ്രതിപക്ഷം പോലും പറയാന്‍ ഭയക്കുന്ന ഭാഷയിലും കാഠിന്യത്തിലുമാണ് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ പി.വി. അന്‍വര്‍ എന്ന മുന്‍ ഇടത് എംഎല്‍എ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചത്.

പരാതികളിലും ആരോപണങ്ങളിലും ഒരു നടപടിയും കാണാതെ വന്നതോടെ സി.പി.എമ്മിനോട് കലഹിച്ച് അന്‍വര്‍ ഇടതു മുന്നണിയില്‍ നിന്ന് തന്നെ പടിയിറങ്ങി. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ നിരയില്‍ പിന്‍സീറ്റിലാകും അന്‍വറിന്റെ സ്ഥാനം. സി.പി.എം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിട്ടുള്ള ബ്ലോക്കില്‍ നിന്ന് അന്‍വറിനെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ ഏറ്റവും പിന്നില്‍ മുസ്‌ലിം ലീഗ് എംഎല്‍എ എ.കെ.എം. അഷ്‌റഫിനു സമീപമാണ്  അന്‍വറിന്റെ സീറ്റ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ഏറ്റവും ഒടുവിലെ പി.ആര്‍. ഏജന്‍സി വിവാദം വരെയുണ്ട് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷത്തിന്. അതിനിടെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വേറെയും. തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയവും എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമൊക്കെ നിയമസഭയെ പ്രക്ഷുപ്ദമാക്കാന്‍ പോരുന്ന വിഷയങ്ങളാണ്.

അന്‍വറിനെ ചാവേറാക്കി ഭരണപക്ഷത്തെ ആക്രമിക്കാനാകും പ്രതിപക്ഷം തന്ത്രം മെനയുക. പക്ഷെ, മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തേക്കാള്‍ മുന്നിലാകുമോ അന്‍വര്‍ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് വെള്ളിയാഴ്ച സഭ പിരിയുമെന്നതിനാല്‍ ആദ്യ ദിനം ആരോപണങ്ങള്‍ ഉണ്ടായേക്കില്ല. ഏഴിനു വീണ്ടും ചേരുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം ഒഴിവാക്കിയതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി കിട്ടിയതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. എല്ലാ ചോദ്യങ്ങളും സഭയില്‍ വരില്ലെന്നും മനഃപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്നും ആര്‍.എസ്.എസിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശം സഭയില്‍ ചര്‍ച്ചയായാല്‍ അപ്പോള്‍ നോക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഏഴു മുതല്‍ 11 വരെയും 16 മുതല്‍ 18 വരെയും സഭ ചേരും. 12 മുതല്‍ 15 വരെ സഭ ഇല്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment