എറണാകുളം മലയാറ്റൂരിലെ 19 വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലൻ മൊഴി നൽകി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ചിത്രപ്രിയയുടെ കുടുംബം കാലടി പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ, വീടിന് ഒരു കിലോമീറ്റർ അകലെ മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളും തലയിൽ കല്ലുപയോഗിച്ച് മർദിച്ച പാടുകളും കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ചിത്രപ്രിയയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
Comments
No comments yet. Be the first to comment!
Leave a Comment