കാസർഗോഡ് : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും, മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ഇരയോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ഉണ്ണിത്താൻ ആരോപിച്ചു. കൂടാതെ, കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാളും പിന്തുണ തനിക്കുണ്ടെന്ന് വരുത്തിത്തീർക്കാൻ രാഹുൽ ശ്രമിച്ചു. ഒളിഞ്ഞും തെളിഞ്ഞും രാഹുലിനെ പിന്തുണയ്ക്കുന്നവർ മാറി ചിന്തിക്കണമെന്നും, കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ തിരുവനന്തപുരം വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും ബിസിനസ്സുകാരനുമായ ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭഛിദ്രം നടത്താനായി രാഹുലിന്റെ നിർദേശപ്രകാരം ബംഗളൂരുവിൽ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ യുവതിക്ക് ഗുളിക എത്തിച്ചു നൽകിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments
No comments yet. Be the first to comment!
Leave a Comment