Tuesday, August 4, 2026
Kerala News

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി: തെറ്റുപറ്റിയത് ഹിന്ദു ദിനപത്രത്തിന്; കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറത്ത് നിന്നാണെന്നത് വസ്തുത

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി: തെറ്റുപറ്റിയത് ഹിന്ദു ദിനപത്രത്തിന്; കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറത്ത് നിന്നാണെന്നത് വസ്തുത


കോഴിക്കോട്: ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിറണായി വിജയന്‍. അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യമാണ് വന്നത്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്നാണ് എന്നാണ് പറഞ്ഞത്. അത് വസ്തുതയാണ്. കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കില്ല. പോലീസ് നടപടികള്‍ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഇതിന്റെ താല്‍പ്പര്യം എന്തെന്ന് ശ്രദ്ധിച്ചാല്‍ വ്യക്തമാണ്.  

സി.പി.എമ്മിന് അതിന്റേതായ സംഘടന രീതിയുണ്ട്. വഴിയില്‍ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാലോ സി.പി.എം ആ വഴിക്ക് പോകാറില്ല. ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴിക്ക് പോകാം. വര്‍ഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാന്‍ ആണോ ശ്രമം അവര്‍ തന്നെ ആദ്യം തള്ളി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ തെറ്റായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണവുമായി ദി ഹിന്ദു ദിനപത്രം രംഗത്തുവന്നു. പി.ആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ് പ്രസിദ്ധീകരിച്ചത്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment