ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വൈറ്റ് കോളര്‍ ഭീകര സംഘം 26 ലക്ഷം രൂപ സമാഹരിച്ചതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. രണ്ട് വര്‍ഷം കൊണ്ടാണ് ഇവര്‍ സ്‌ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചത്. സംഘത്തിലെ അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ നല്‍കിയ മൊഴികളാണ് നിര്‍ണായകമായ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
വൈറ്റ് കോളര്‍ ഭീകര സംഘം റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ശേഖരിച്ചതായി ഡോക്ടര്‍ മുസമ്മില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഈ ആയുധങ്ങള്‍ സമാഹരിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് നേരത്തെ അറസ്റ്റിലായ സംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദ് ആണെന്നും മുസമ്മില്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി ഇവര്‍ ഒരു ഡീപ്പ് ഫ്രീസറും സംഘടിപ്പിച്ചതായും മൊഴിയിലുണ്ട്.
ആക്രമണ രീതി, സാമ്പത്തികം എന്നിവയെക്കുറിച്ച് വൈറ്റ് കോളര്‍ ഭീകര സംഘത്തിനിടയില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ അഭിപ്രായ ഭിന്നതകള്‍ സംഘത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംഘത്തിലെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ്, ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന കാറോടിച്ചതിന് ശേഷം ഡോ. ആദില്‍ റാത്തറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ഈ പ്രശ്‌നങ്ങളുടെ സൂചനയായി കണക്കാക്കുന്നു.
അറസ്റ്റിലായ ഡോ. ആദില്‍ റാത്തറിനും മൗലവി ഇര്‍ഫാനും അല്‍ ഖ്വയ്ദയോട് താല്‍പ്പര്യമുള്ളവരായിരുന്നു. എന്നാല്‍ ഡോ. ഉമര്‍ മുഹമ്മദിന് ഐ.എസുമായിട്ടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. ജമ്മു കാശ്മീരില്‍ മൗലവി ഇര്‍ഫാന്‍ അറസ്റ്റിലായതോടെ ഉമര്‍ മുഹമ്മദ് വീണ്ടും കാശ്മീരില്‍ എത്തി. ഖാസി ഗുണ്ടില്‍ വച്ച് സംഘത്തിലെ അംഗങ്ങളുമായി ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുകയും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുകയും ചെയ്തതായാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment