Tuesday, August 4, 2026
Politics Views

അന്‍വറിന്റെ ജനപിന്തുണയില്‍ ഞെട്ടി സി.പി.എം: കോഴിക്കോടും ജനസാഗരം; തൊണ്ടയില്‍ അണുബാധ മൂലം യോഗങ്ങള്‍ മാറ്റി

അന്‍വറിന്റെ ജനപിന്തുണയില്‍ ഞെട്ടി സി.പി.എം: കോഴിക്കോടും ജനസാഗരം; തൊണ്ടയില്‍ അണുബാധ മൂലം യോഗങ്ങള്‍ മാറ്റി


കോഴിക്കോട്: നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴും അന്‍വറിന്റെ ജനപിന്തുണയില്‍ ഞെട്ടി തരിച്ച് നില്‍ക്കുകയാണ് സി.പി.എം. അനധികൃത തടയണകള്‍ ഉള്‍പ്പടെ പൊളിച്ചു നില്‍ക്കുന്ന നടപടികളുമായി ഒരു വശത്ത് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചപ്പോള്‍ അന്‍വര്‍ നയിക്കുന്ന വിശദീകരണ യോഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുകി എത്തുന്ന കാഴ്ചയാണ് കോഴിക്കോടും കണ്ടത്.

വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിക്കുകയും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടി എന്ന സി.പി.എമ്മിന്റെ അവകാശവാദത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന ശക്തമായ ആരോപണങ്ങളാണ് കോഴിക്കോട് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വര്‍ നടത്തിയത്. ഇംഗ്ലീഷ് പത്രത്തിനു പിണറായി വിജയന്‍ നല്‍കിയ അഭിമുഖം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അന്‍വറിന്റെ ആക്രമണം. നിലമ്പൂരില്‍ മാത്രമല്ല കോഴിക്കോട്ടും അന്‍വറിനെ കേള്‍ക്കാന്‍ ആളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വിശദീകരണ യോഗം.

മുതലക്കുളത്ത് മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തില്‍ പ്രസംഗിച്ച അന്‍വര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസിനേയും ആക്രമിക്കാനായിരുന്നു. സ്വര്‍ണക്കടത്ത് നടക്കുന്നത് മുസ്ലിം സമുദായം ഏറെയുള്ള മലപ്പുറത്താണെന്നും ഇങ്ങനെ അനധികൃതമായി എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുമാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. മലയാള പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കാതെ ഡല്‍ഹിയില്‍ വായിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയതില്‍ ഉദ്ദേശ്യം വ്യക്തമാണ്.

മലബാറിലെ മുസ്ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ സി.പി.എം കാര്യമായി പണിയെടുക്കുന്നതിനിടെയാണ് അന്‍വര്‍ എന്ന ഒറ്റയാന്‍ പിണറായി വിജയനെ ഉന്നംവച്ച് പാര്‍ട്ടിയുടെ മതേതര മുഖത്തിന് മേല്‍ കരിവാരിത്തേച്ചത്. കേരളം മാറ്റിനിര്‍ത്തി വര്‍ഗീയതയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.

മാമിക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച അന്‍വര്‍ എം.ഡി.എം.എ കടത്തുന്നത് പോലീസുകാര്‍ തന്നെയാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. വടകരയിലെ മുഹമ്മദ് ആഷിര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം പോലീസ് അട്ടിമറിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. രണ്ട് ദിവസത്തിനകം അജിത് കുമാറിനെ മാറ്റുമെങ്കിലും അടുത്ത കസേരയില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുമെന്നും പറഞ്ഞു.

പി.ശശിയാണ് എല്ലാത്തിനും പിന്നില്‍. പല സാമ്പത്തിക ഇടപാട് കേസിലും ശശി ഇടപെട്ടു. താന്‍ നേരിട്ട് കണ്ട് ബോധിപ്പിച്ച കാര്യങ്ങളില്‍ പോലും ശശി നീതിക്കൊപ്പം നിന്നില്ല. നിങ്ങള്‍ പണം മുടക്കി ആരംഭിച്ച സംരംഭമോ വ്യാപാരമോ നാളെ നിങ്ങളുടേതാകില്ല. മറ്റൊരാള്‍ അവകാശ വാദവുമായി വന്നാല്‍ പോലീസ് അയാള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക എന്നും അന്‍വര്‍ തുറന്നടിച്ചു.

അതേസമയം നാളെയും മറ്റന്നാളുമായി അരീക്കോടും മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ അന്‍വര്‍ മാറ്റിവച്ചു. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്സ് വിശ്രമം നിര്‍ദേശിച്ചതിനാലാണ് യോഗങ്ങള്‍ മാറ്റിവച്ചത്. യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment