Friday, July 24, 2026
India News

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ തള്ളിയേക്കും

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ തള്ളിയേക്കും

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യക്ക് കൈമാറാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ കൈമാറ്റത്തിനായി ഇന്ത്യയെ സമീപിച്ചത്.

കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന, തനിക്കെതിരായ നടപടികള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്നും, ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേര്‍ന്ന് തന്നെ ശിക്ഷിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചിരുന്നു.

2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കാണ് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. കൂട്ടക്കൊല, പീഡനം തുടങ്ങിയ വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. 

ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment