ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്ഫോടനം ചാവേറാക്രമണമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഡോക്ടർ ഉമർ മുഹമ്മദ് ആണെന്നും ഇയാളാണ് സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാർ ഓടിച്ചിരുന്നതെന്നും സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ജമ്മു കശ്മീർ, ഹരിയാന, യുപി എന്നിവിടങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിൽപ്പെട്ട എട്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെട്ട ഡോ. മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതോടെ പരിഭ്രാന്തനായ ഉമർ മുഹമ്മദാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റിന് സമീപം വൈകിട്ട് 6:52-ഓടെയാണ് കാർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അറസ്റ്റിലായ ഭീകരസംഘത്തിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. പുൽവാമ സ്വദേശിയായ താരിഖിൽനിന്നാണ് ഉമർ കാർ വാങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ (UAPA) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment