ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതുന്ന വെളുത്ത ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എച്ച്ആർ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ 6:30 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്.
കാർ പാർക്ക് ചെയ്യുന്ന ഡ്രൈവറുടെ ചിത്രങ്ങളും ലഭ്യമായിട്ടുണ്ട്. ഡ്രൈവർ നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഡ്രൈവർ കൈ കാറിന്റെ ജനാലയിൽ വച്ചുകൊണ്ട് കാർ പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചെങ്കോട്ടയ്ക്കു സമീപം രാവിലെ 6.52 നാണ് സ്‌ഫോടനമുണ്ടായത്.
ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘങ്ങൾ തകർത്ത വൈറ്റ് കോളർ ഭീകരബന്ധം ഉണ്ടെന്നാണ് നിഗമനം. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ദക്ഷിണ കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. ഉമർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വൈറ്റ് കോളർ മൊഡ്യൂളിലെ പ്രധാനികളായ ഡോ. മുജമ്മിൽ ഷക്കീലിനെയും ഡോ. ആദിൽ റാത്തറിനെയും അറസ്റ്റ് ചെയ്യുകയും ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതോടെ ഡോ. ഉമർ പരിഭ്രാന്തനായി സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് സൂചന. കേന്ദ്ര ഡൽഹിയിലെ ഏതെങ്കിലും തിരക്കേറിയ സ്ഥലം ലക്ഷ്യമിട്ടാണ് കാർ ചെങ്കോട്ടയിൽ നിന്ന് നഗരമധ്യത്തിലേക്ക് നീങ്ങിയതെന്നും കരുതുന്നു.
ഫൊറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചിപ്പിച്ചതിനെ തുടർന്ന്, ഡൽഹി പൊലീസ് യുഎപിഎ (UAPA) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment