Saturday, July 25, 2026
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; രണ്ട് ഘട്ടമായാവും വോട്ടെടുപ്പ് നടക്കുകയെന്ന് സൂചന

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; രണ്ട് ഘട്ടമായാവും വോട്ടെടുപ്പ് നടക്കുകയെന്ന് സൂചന

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങളെല്ലാം ഉച്ചയോടെ അറിയാന്‍ സാധിക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നേരത്തെ തന്നെ കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. ഡിസംബര്‍ 21-നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം. പ്രഖ്യാപനത്തിന് പിന്നാലെ അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ പ്രധാന മുന്നണികള്‍ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സജീവമാക്കി കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് നിലവില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 67 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 

പ്രമുഖ നേതാക്കളും പൊതുരംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും ഇക്കുറി ബിജെപിക്ക് വേണ്ടി മത്സരരംഗത്തുണ്ട്. ബിജെപി നേതാവ് വി.വി. രാജേഷ് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ മത്സരിക്കും. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലാണ് ജനവിധി തേടുന്നത്. മുന്‍ അത്ലറ്റ് പദ്മിനി തോമസ് പാളയം വാര്‍ഡില്‍ നിന്നും മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാകും. 

ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പി.എസ് മത്സരിക്കും. കരുമത്ത് ആശാനാഥും നേമത്ത് എം.ആര്‍. ഗോപനുമാണ് മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത ഘട്ടത്തിലായിരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യു.ഡി.എഫും തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലേക്ക് എത്തിച്ചിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment