Saturday, July 25, 2026
India News

ഹജ്ജ് കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

ഹജ്ജ് കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

2026-ലെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. സൗദിയിലെ ജിദ്ദയില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഉമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നു.

കരാര്‍ പ്രകാരം, അടുത്ത വര്‍ഷവും ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ മാറ്റമില്ല. ആകെ 1,75,025 തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇതില്‍ 70% അഥവാ 1,22,518 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും ഹജ്ജിനെത്തുക. ബാക്കിയുള്ള 30% തീര്‍ഥാടകര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും യാത്ര തിരിക്കും.

അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ സൗദിയില്‍ പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ക്കായി 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് കമ്മിറ്റി പരിചയപ്പെടുത്തുന്നുണ്ട്. 2026 മെയ് അവസാനമാണ് അടുത്ത ഹജ്ജ്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഏപ്രില്‍ 18ഓടെ ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 5 മുതലായിരിക്കും ആരംഭിക്കുക. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ആകെ 18 ഓളം പുറപ്പെടല്‍ കേന്ദ്രങ്ങളാണ് ഹജ്ജ് യാത്രക്കായി സജ്ജമാക്കിയിട്ടുള്ളത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment