Tuesday, August 4, 2026
Politics Views

അന്‍വറിന്റെ അടുത്ത ലക്ഷ്യം എന്ത്? സി.പി.എം അണികള്‍ക്ക് മുന്നില്‍ പിണറായി വിജയനെ കടന്നാക്രമിച്ച് രാഷ്ട്രീയ വിശദീകരണ യോഗം; പുതിയ പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശമില്ല

അന്‍വറിന്റെ അടുത്ത ലക്ഷ്യം എന്ത്? സി.പി.എം അണികള്‍ക്ക് മുന്നില്‍ പിണറായി വിജയനെ കടന്നാക്രമിച്ച് രാഷ്ട്രീയ വിശദീകരണ യോഗം; പുതിയ പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശമില്ല


നിലമ്പൂര്‍: നിലമ്പൂരില്‍ പി.വി. അന്‍വര്‍ ആയിരങ്ങളെ നിരത്തി നടത്തിയ ശക്തിപ്രകടം താന്‍ പോരാട്ടവുമായി മുന്നോട്ട് തന്നെയെന്ന സന്ദേശമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രത്യേകിച്ച് മുഖ്യമന്ത്രി പിറണായി വിജയനും നല്‍കുന്നത്. രണ്ടര മണക്കൂര്‍ നീണ്ട പ്രസംഗത്തില്‍ തന്റെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും മാത്രമല്ല വരും ദിവസങ്ങളില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തായിരിക്കുമെന്ന സന്ദേശവും നല്‍കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനേയും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെയുമൊക്കെ അതിരൂക്ഷ ഭാഷയിലാണ് വിശദീകരണയോഗത്തിലും അന്‍വര്‍ കടന്നാക്രമിച്ചത്. പാര്‍ട്ടി എന്നത് നേതാക്കളല്ലെന്നും അണികളാണെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. പാര്‍ട്ടിക്കു വേണ്ടി ചെയ്ത ത്യാഗങ്ങള്‍ എണ്ണിപ്പറഞ്ഞ അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അന്‍വറിന്റെ പ്രസംഗം. സമ്പൂര്‍ണ സ്വതന്ത്രനായി മത്സരിച്ചാലും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നു ജയിക്കാനുള്ള കളമൊരുക്കാനുള്ള ശ്രമങ്ങളും അന്‍വറിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.

പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും മുന്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കാനാണു ചിലവഴിച്ചത്. വര്‍ഗീയവാദിയെന്ന ആരോപണവുമായി സി.പി.എം തുടങ്ങിയ പ്രചാരണത്തെ ചെറുക്കാന്‍ തന്റെയും കുടുംബത്തിന്റെയും മതനിരപേക്ഷ പശ്ചാത്തലം വിശദമായി വിവരിച്ചു. അഞ്ചു നേരം നമസ്‌കരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും അതിന്റെ പേരില്‍ നാലു പേര്‍ ചേര്‍ന്നു ചാപ്പ കുത്താന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

നിലമ്പൂര്‍ മണ്ഡലത്തിനു കീഴില്‍ രണ്ടു ഏരിയാ കമ്മിറ്റുകളാണു സി.പി.എമ്മിനുള്ളത്. നിലമ്പൂര്‍, എടക്കര കമ്മിറ്റികള്‍ക്കു കീഴില്‍ അന്‍വറിനെതിരെ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. ഇതില്‍ പ്രകോപനപരമായ മുദ്രവാക്യം ഉയരുകയും ചെയ്തു. എന്നാല്‍, ഈ രണ്ടു ഏരിയാ കമ്മിറ്റുകള്‍ക്കു കീഴിലെ പ്രകടനത്തില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകളെ പൊതുയോഗത്തില്‍ അണിനിരത്താന്‍ അന്‍വറിനായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment