Saturday, July 25, 2026
Kerala News

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: കടുപ്പിച്ച് സുപ്രീം കോടതി

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: കടുപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ കര്‍ശന നിലപാടുമായി സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്നും വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തെരുവുനായ പ്രജനന നിയന്ത്രണം നടപ്പാക്കിയെന്ന സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍.

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണം. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാക്കണം. ദേശീയ-സംസ്ഥാന-ജില്ലാ പാതകളില്‍ 24 മണിക്കൂര്‍ പട്രോളിങ് ശക്തമാക്കണം. റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു പട്രോള്‍ ടീമിനെ നിയോഗിക്കണം. ഇതിനായി പോലീസും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ എട്ടാഴ്ചക്കകം നടപ്പാക്കണം. നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തെരുവുനായ വിഷയത്തില്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അമികസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. രാജ്യത്തെ തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗങ്ങള്‍ കോടതിയെ അറിയിക്കണം. ഹൈവേയിലെ തെരുവുനായ്ക്കളുടെ പുനരധിവാസത്തെക്കുറിച്ച് എട്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധിക സത്യവാങ്മൂലം നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment