Saturday, July 25, 2026
Kerala News

കൊടുംക്രിമിനല്‍ ബാലമുരുകനായി തിരച്ചില്‍ നാലാം ദിവസവും

കൊടുംക്രിമിനല്‍ ബാലമുരുകനായി തിരച്ചില്‍ നാലാം ദിവസവും

തൃശൂര്‍: കൊലപാതകമടക്കം 52-ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി തൃശൂരിലും തമിഴ്നാട് കേന്ദ്രീകരിച്ചും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി നാലാം ദിവസവും കേരള പോലീസ് വ്യാപകമായ അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച രാത്രിയാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ എത്തിക്കുന്നതിനിടെയാണ് സംഭവം. വിയ്യൂര്‍ ജയിലിന് ഏകദേശം 50 മീറ്റര്‍ മുന്‍പുവെച്ച്, മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോഴാണ് പ്രതി കടന്നുകളഞ്ഞതെന്നാണ് തമിഴ്നാട് പോലീസ് നല്‍കുന്ന മൊഴി. ഭക്ഷണം കഴിക്കാന്‍ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ല എന്നും തമിഴ്നാട് പോലീസ് സമ്മതിക്കുന്നു. ഇത് സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നു.

പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ബാലമുരുകന്‍ ആദ്യം ജയില്‍ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോവുകയായിരുന്നു. ബാലമുരുകന്‍ രക്ഷപ്പെട്ട വിവരം ഒരു മണിക്കൂറോളം തമിഴ്നാട് പോലീസ് കേരള പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കേരള പോലീസാണ് ബാലമുരുകനായി തൃശൂര്‍ നഗരപ്രദേശം കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളിലും വ്യാപകമായി തിരച്ചില്‍ നടത്തുന്നത്.

രക്ഷപ്പെട്ട ബാലമുരുകന്‍ അഞ്ച് കൊലപാതകം ഉള്‍പ്പെടെ 52 കേസുകളില്‍ പ്രതിയാണ്. നേരത്തെയും പോലീസിന്റെ കയ്യില്‍നിന്ന് പലതവണ രക്ഷപ്പെട്ട ചരിത്രമുള്ള കൊടുംകുറ്റവാളിയാണ് ഇയാള്‍. ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയതിന് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലീസ് കേസെടുത്തിട്ടുണ്ട്.





Related News

Comments

No comments yet. Be the first to comment!

Leave a Comment