Saturday, July 25, 2026
Kerala News

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; തെളിവ് നല്‍കി ജ്വല്ലറി ഉടമ

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; തെളിവ് നല്‍കി ജ്വല്ലറി ഉടമ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റത് 15 ലക്ഷം രൂപയ്ക്കാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് (SIAT) തെളിവ് ലഭിച്ചു. ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധനാണ് ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് തന്നെ പലതവണയായി വഞ്ചിച്ചെന്നും 70 ലക്ഷം രൂപ കൈക്കലാക്കിയെന്നുമാണ് ഗോവര്‍ധന്‍ മൊഴി നല്‍കിയിരിക്കുന്നത്. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടിനെന്ന പേരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലപ്പോഴായി പണം വാങ്ങിയത്.

ശബരിമല വിവാദം ചൂടുപിടിച്ച സമയത്ത്, ചെന്നൈയിലും ബെം?ഗളൂരുവിലുമെത്തി സ്‌പോണ്‍സര്‍മാരെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചെന്നും പണം നല്‍കിയ വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടെന്നും ഗോവര്‍ധന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ, ശബരിമല വിഷയം പരിഹരിക്കുന്നതിനായി തനിക്ക് കൂടുതല്‍ പണം ആവശ്യമുണ്ടെന്നും പോറ്റി അറിയിച്ചതായി ഗോവര്‍ധന്‍ അന്വേഷണസംഘത്തെ അറിയിച്ചു. ഇതിന്റെയെല്ലാം തെളിവുകളാണ് അദ്ദേഹം ഇന്നലെ എസ്ഐഎടിക്ക് കൈമാറിയത്.

അതേസമയം, സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍. ജയശ്രീ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും. നിലവില്‍ റിമാന്‍ഡിലുള്ള മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment