Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിമാന്‍ഡില്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്. കട്ടിളപ്പാളി, സ്വര്‍ണപ്പാളി കേസുകളിലാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം  സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം തട്ടിയെടുക്കാന്‍ സുധീഷ് കുമാര്‍ അവസരം നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പങ്ങള്‍ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍.

ദ്വാരപാലകരുടെ ശില്‍പ്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും, ഔദ്യോഗിക രേഖകളില്‍ അത്  ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയ സമയത്തും രേഖകളില്‍ ചെമ്പ് എന്ന് തന്നെയാണ് ഇദ്ദേഹം രേഖപ്പെടുത്തിയത്. കൂടാതെ, പാളികള്‍ ഏറ്റുവാങ്ങാത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേര് മഹസറില്‍ എഴുതിച്ചേര്‍ത്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സറായി അംഗീകരിക്കുന്നതിനുള്ള ശുപാര്‍ശ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചതിലും ഗൂഢാലോചന നടന്നെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. സ്വര്‍ണം മോഷ്ടിക്കാന്‍ മുരാരി ബാബുവിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം സഹായം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment