Saturday, July 25, 2026
India News

അമേരിക്കയോട് തഹാവൂര്‍ റാണയെ കുറിച്ച് വിവരങ്ങള്‍ തേടി ഇന്ത്യ

 അമേരിക്കയോട് തഹാവൂര്‍ റാണയെ കുറിച്ച് വിവരങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി: 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ തഹാവൂര്‍ റാണയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അമേരിക്കയോട് തേടി ഇന്ത്യ. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ആണ് പരസ്പര നിയമസഹായ ഉടമ്പടി പ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഏപ്രിലില്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്ത ശേഷം എന്‍ഐഎ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യംചെയ്യലില്‍ നിന്ന് ലഭിച്ച പുതിയ തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അധിക വിവരങ്ങള്‍ തേടാന്‍ എന്‍ഐഎ തീരുമാനിച്ചത്. കൂടുതലായി ലഭിക്കുന്ന വിവരങ്ങള്‍ കേസന്വേഷണത്തിന് സഹായകമാകുമെന്നും റാണയ്ക്കെതിരെയുള്ള കേസ് കൂടുതല്‍ ശക്തമാക്കാന്‍ ഉപകരിക്കുമെന്നുമാണ് എന്‍ഐഎയുടെ പ്രതീക്ഷ. പരസ്പര നിയമസഹായ ഉടമ്പടി പ്രകാരമുള്ള അഭ്യര്‍ത്ഥന യുഎസിലെ ഇന്ത്യന്‍ എംബസി വഴിയാണ് അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറിയത്.

ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, റാണ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹര്‍ക്കത്ത്-ഉല്‍-ജിഹാദി ഇസ്ലാമി അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായതുമായി ബന്ധപ്പെട്ട കേസില്‍ ഈ വര്‍ഷം ജൂലൈയില്‍ എന്‍ഐഎ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സപ്ലിമെന്ററി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റാണയെ വിട്ടുകിട്ടിയതുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ച അധിക തെളിവുകളുമാണ് ഈ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

2008 നവംബര്‍ 26-ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 238-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായിയായ റാണ, ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ചാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ഗൂഢാലോചന നടത്തി ആക്രമണത്തിന് സഹായകരമായ സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് എന്‍ഐഎയുടെ കേസ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment