Saturday, July 25, 2026
Kerala News

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി. സതീശന്‍

 തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി. സതീശന്‍



തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് കൊടുത്താലും അതിനെ സ്വാഗതം ചെയ്യാം. പക്ഷേ ഈ ക്ഷേമ പ്രഖ്യാപനങ്ങള്‍ എല്ലാം ജാള്യത മറയ്ക്കാനാണ്, എന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2500 രൂപ ആക്കും എന്നായിരുന്നു എല്‍ഡിഎഫ് അധികാരത്തിലെത്തുംമുമ്പുള്ള വാഗ്ദാനം. നാലര വര്‍ഷം അത് നടപ്പാക്കിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 400 രൂപ കൂട്ടി. യഥാര്‍ത്ഥത്തില്‍ 900 രൂപയാണ് നഷ്ടം. ഇതിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല,എന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാരിന് നല്‍കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. നയനാര്‍ സര്‍ക്കാരാണ് പെന്‍ഷന്‍ കൊടുത്ത് തുടങ്ങിയതെന്നത് പച്ചക്കള്ളം മാത്രമാണ്, എന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച അതേ സര്‍ക്കാരാണ് ഇപ്പോള്‍ 33 രൂപ മാത്രം വര്‍ധിപ്പിച്ച് കൊടുത്തതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഗൗരവകരമായി വര്‍ധിപ്പിക്കണമെന്നത് ഹൈക്കോടതിയുടെ തന്നെ നിര്‍ദേശമാണ്, എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൊള്ളയായ വാഗ്ദാനങ്ങള്‍ പറയുന്നത്. 18 മാസത്തെ കുടിശ്ശിക ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം പ്രചരിപ്പിക്കുന്ന ക്യാപ്‌സ്യൂള്‍ കള്ളമാണ്. അതിന് തെളിവ് കാണിക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും വെല്ലുവിളിക്കുന്നു, എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment