Tuesday, August 4, 2026
Politics Views

സി.പി.എം നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അണികളുടെ രോഷം; പിണറായി അല്ല, പാര്‍ട്ടിയാണ് വലുതെന്ന് മുറവിളി; ഇടത് സൈബര്‍ ഇടങ്ങളില്‍ താരമായി അന്‍വര്‍

സി.പി.എം നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അണികളുടെ രോഷം; പിണറായി അല്ല, പാര്‍ട്ടിയാണ് വലുതെന്ന് മുറവിളി; ഇടത് സൈബര്‍ ഇടങ്ങളില്‍ താരമായി അന്‍വര്‍


തിരുവനന്തപുരം: മുന്‍പ് പിണറായി വിജയനുവേണ്ടി സമൂഹമാധ്യമങ്ങളില്‍ രക്തംചിന്തി പോരാടിയവരുടെ വാഴ്ത്തുപാട്ടുകള്‍ ഇന്ന് പി.വി. അന്‍വറിന്. അന്‍വറിനെ പിന്തുണയ്ക്കുകമാത്രമല്ല പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയെ വിമര്‍ശിക്കുക കൂടി ചെയ്തിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. പി.വി.അന്‍വര്‍ എം.എല്‍.എയെ തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സി.പി.എം നേതാക്കളുടെ പോസ്റ്റിന് താഴെയാണ് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ പൊങ്കാലയിട്ട് ആറാടുന്നത്.

മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ. റഹീം എംപി, സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് എന്നിവിടങ്ങളിലാണ് പ്രസ്താവന പോസ്റ്റ് ചെയ്തിട്ടുല്ലത്. പോസ്റ്റിനു താഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട് തള്ളി ഇടത് പ്രൊഫൈലുകള്‍നിന്നും കമന്റുകള്‍ നിറയുകയാണ്. അന്‍വറാണു ശരിയെന്നാണ് കമന്റിലൂടെ സൈബര്‍ സഖാക്കള്‍ പറയുന്നത്.

``പാര്‍ട്ടിയാണ് വലുത്, പിണറായി അല്ല. പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങള്‍ എടുക്കേണ്ടത്. ജനങ്ങള്‍ അന്‍വറിനൊപ്പം. ഇത് മനസ്സിലാക്കിയില്ലെങ്കില്‍ 2026 ല്‍ ചരിത്ര തോല്‍വി ഏറ്റുവാങ്ങും`` എന്നിങ്ങനെയാണ് കമന്റുകള്‍. നേരിനൊപ്പം, അന്‍വറിനൊപ്പം എന്ന് ഭൂരിപക്ഷം പേരും കമന്റ് ചെയ്തിരിക്കുന്നു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് ഒന്നു പറയൂ അദ്ദേഹത്തിനു ശേഷവും ഇവിടെ പാര്‍ട്ടി വേണമെന്ന് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സാധാരണ സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് അന്‍വര്‍ ഉന്നയിച്ചത്. അതുകൊണ്ട് വിഷയത്തില്‍ അന്‍വറിനൊപ്പം എന്നാണ് മറ്റൊരു പ്രൊഫൈലില്‍ നിന്നുള്ള കമന്റ്.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനോട് ഒപ്പമല്ല സി.പി.എം സൈബര്‍ പ്രൊഫൈലുകളെന്നാണ് വ്യക്തമാകുന്നത്. സമൂഹമാധ്യമങ്ങളില്‍ അന്‍വറിനെ പിന്തുണയ്ക്കുന്ന ഇടതുസംഘം വലിയ തോതിലുണ്ടെന്ന് പാര്‍ട്ടിക്ക് അറിയാം. എന്നാല്‍ അന്‍വറിന്റെ കോണ്‍ഗ്രസ് ബന്ധം ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി അന്‍വര്‍ ഇടതു പശ്ചാത്തലമുള്ള ആളല്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമായിരുന്നു. എന്നാല്‍ ഇതിനെ അപ്പാടെ തള്ളിയാണു പ്രതികരണങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment