Monday, July 27, 2026
Kerala News

ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല



ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്തെത്തി. ആചാരലംഘനം നടത്തിയതിനാല്‍ മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ മുഖ്യമന്ത്രിയും സര്‍ക്കാരും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ? എന്നും ചെന്നിത്തല ചോദിച്ചു.

ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ്സ് ആയി തരംതിരിക്കുന്ന സര്‍ക്കാരിന്റെ നീക്കത്തെയും ചെന്നിത്തല എതിര്‍ത്തു. ശബരിമലയുടെ പ്രത്യേകത ജാതി, മതഭേദമന്യേ എല്ലാവരും ഒരുപോലെ അയ്യപ്പന്റെ സന്നിധിയില്‍ എത്തുന്നതാണ്. അവിടെ പ്രിവിലേജോ ഭേദമോ ഇല്ല. അതുകൊണ്ട് ഭക്തരെ വേര്‍തിരിക്കുന്ന നടപടി അംഗീകരിക്കാനാവില്ല, അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നും മുഖ്യമന്ത്രിയോട് ചെന്നിത്തല ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment