വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സുഡാനിലെ പടിഞ്ഞാറന്‍ ഡര്‍ഫര്‍ പ്രദേശത്താണ് ദുരന്തം ഉണ്ടായത്. വിമതസംഘമായ സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ് ആണ് വിവരം പുറത്തുവിട്ടത്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.
ഡര്‍ഫറിലെ മറാ പര്‍വതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഡാനിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് മറാ പര്‍വത പ്രദേശത്തേക്ക് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടത്താന്‍ സാധിക്കാത്തത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഴ തുടരുന്നതും, റോഡുകളുടെ ശോച്യാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നു. മണ്ണുമാറ്റാനുള്ള യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ദുരന്തബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം സുഡാനില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴയാണ് ലഭിച്ചത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും ദുരന്തബാധിതരെ സഹായിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയതായി സുഡാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment