Friday, July 31, 2026
Kerala News

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ എം എബ്രഹാമിനെതിരെ സിബിഐ കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ എം എബ്രഹാമിനെതിരെ സിബിഐ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് കേസ്. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. മുംബൈയിലെ 3 കോടി രൂപ വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ 1 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണെന്ന് ആരോപണം.

2015ല്‍ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ്  അന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ പരാതി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഉള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന വിജിലന്‍സായിരുന്നു ഇത് ആദ്യം അന്വേഷിച്ചത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ പരിശോധന വലിയ വിവാദമായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ പെന്‍ ഡൗണ്‍ സമരത്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരുന്നത്. ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും,മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു കെ എം എബ്രഹാമിന്റെ പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment