Sunday, August 2, 2026
Cinema Infotainment

പാര്‍വ്വതി തിരുവോത്തിന് അമ്മയുടെ കുടുംബ സംഗമത്തില്‍ പരസ്യ വിമര്‍ശനം: കുത്തിട്ടുള്ള പ്രയോഗം അവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാര്‍വ്വതി തിരുവോത്തിന് അമ്മയുടെ കുടുംബ സംഗമത്തില്‍ പരസ്യ വിമര്‍ശനം: കുത്തിട്ടുള്ള പ്രയോഗം അവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി



കൊച്ചി: മലയാള സിനിമാ താര സംഘടനയുടെ പേര് ഉച്ചരിക്കുന്നത് സംബന്ധിച്ച് നടിയും സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകയുമായ പാര്‍വതി തിരുവോത്തിനെ പരസ്യമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഘടനയേ അമ്മ എന്നല്ല എ.എം.എം.എ എന്നാണ് ഉച്ചരിക്കേണ്ടത് എന്ന പാര്‍വതിയുടെ പരാമര്‍ശത്തെയാണ് താരസംഘടനയുടെ കുടുംബ സംഗമത്തില്‍ പ്രസംഗിക്കവേ സുരേഷ് ഗോപി വിമര്‍ശിച്ചത്.

അമ്മ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്.  സംഘടന തങ്ങള്‍ക്ക് അമ്മയാണ്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത്.. അതവന്മാരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്കിത് അമ്മ തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

1994ല്‍ അമ്മ എന്ന സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലൊരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മധു സാര്‍ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങുന്നത്. അതു പിന്നെ ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടര്‍ന്നിങ്ങോട്ട് വന്നിട്ടുള്ളത്.

94 മുതലുള്ള പ്രവര്‍ത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ നാട്ടാന്‍ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതില്‍ പലര്‍ക്കും, എന്നു പറയുമ്പോള്‍ താനും തന്റേതായ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഈ സംഘത്തില്‍ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂവെന്നും മാറി വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനയ്‌ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തില്‍ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണനല്‍കുന്ന രീതിയില്‍ പുറത്തുനിന്ന് വര്‍ത്തിച്ചിരുന്ന ഒരു അംഗമായിരുന്നു താനെന്നും. അതാണ് തന്റെ ഏറ്റവും വലിയ പെരുമയായിട്ട് കരുതുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്. സംഘടനയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അംഗങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടിയുടെ ലക്ഷ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment