ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസ്താവന അനവസരത്തിലായിരുന്നുവെന്നും ഇത് ഇടതുമുന്നണിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഐക്യത്തിന് വിള്ളലുണ്ടാക്കാൻ ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സ്പീക്കർക്ക് താൻ ഒരു കത്ത് നൽകിയാൽ മതിയെന്നും, അതിൽ സിപിഎം എംഎൽഎയുടെ പേരായിരിക്കുമെന്നും പിണറായി വിജയൻ നടത്തിയ ഏകപക്ഷീയമായ പ്രസ്താവനയാണ് സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്.
വിഷയം സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ നേരത്തെ നിർദേശം നൽകിയിരിക്കെ, നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. സത്യൻ മൊകേരി, വി. ശിവൻകുട്ടി, സി.എൻ. മോഹനൻ എന്നിവർ വിഷയത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.
തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള നടപടികൾ ആരംഭിച്ച ഘട്ടത്തിൽ ഇത്തരം തർക്കങ്ങൾ മുന്നണി ഐക്യത്തെ ദുർബലപ്പെടുത്തുമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കം നേരത്തെ നിർദേശിച്ചതുപോലെ സംസ്ഥാനതലത്തിൽ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
Comments
No comments yet. Be the first to comment!
Leave a Comment