Monday, August 17, 2026
International News

അമേരിക്ക- ഇറാന്‍ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും; ഹോര്‍മുസ് തുറക്കേണ്ടത് പ്രധാന വിഷയമെന്ന് തുര്‍ക്കി

 അമേരിക്ക- ഇറാന്‍ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും; ഹോര്‍മുസ് തുറക്കേണ്ടത് പ്രധാന വിഷയമെന്ന് തുര്‍ക്കി

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, പശ്ചിമേഷ്യയില്‍ നയതന്ത്ര തര്‍ക്കങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുന്നു. ജൂണില്‍ ഒപ്പുവെച്ച കരാറിലെ ഉറപ്പുകള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറായാല്‍ മാത്രമേ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ജലപാതയിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഒമാനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ലോക ഊര്‍ജ്ജ വിപണിയെ നേരിട്ട് ബാധിക്കുന്ന ഹോര്‍മുസ് ജലപാത വീണ്ടും തുറക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ പ്രതികരിച്ചു. ജലപാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് തുര്‍ക്കി പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ വിമാനവാഹിനി കപ്പലായ  യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ പശ്ചിമേഷ്യയിലെത്തി. നിലവില്‍ മേഖലയിലുള്ള  എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിന് പകരമായാണ് ജോര്‍ജ് വാഷിംഗ്ടണ്‍ നിലയുറപ്പിക്കുന്നത്.

മറുവശത്ത്, സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവര്‍ തമ്മില്‍ രൂപീകരിച്ച പുതിയ പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഒന്നിക്കുന്നതും സ്വന്തം സുരക്ഷയ്ക്കായി സഹകരിക്കുന്നതും അഭിനന്ദനാര്‍ഹമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇസ്രയേലി സൈന്യത്തിന്റെ പരസ്യ പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ നടപടികളെ കടുത്ത ഭാഷയില്‍ അപലപിച്ചു.





Related News

Comments

No comments yet. Be the first to comment!

Leave a Comment