Sunday, August 16, 2026
Kerala News

വന്ദേമാതരം മുഴുവന്‍ പാടിയത് ആശയവിനിമയത്തിലെ പ്രശ്‌നം; കേരള സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കെ.സി. വേണുഗോപാല്‍

വന്ദേമാതരം മുഴുവന്‍ പാടിയത് ആശയവിനിമയത്തിലെ പ്രശ്‌നം; കേരള സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കെ.സി. വേണുഗോപാല്‍



മലപ്പുറം: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിച്ചത് ആശയവിനിമയത്തിലെ പ്രശ്‌നം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വന്ദേമാതരത്തെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. വന്ദേമാതരം, സ്വാതന്ത്ര്യസമരം, ദേശീയഗാനം എന്നിവയെല്ലാം ബിജെപി രാഷ്ട്രീയ ആയുധങ്ങളാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിക്ക് എല്ലാം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വന്ദേമാതരം  ആലപിക്കാതിരുന്ന സര്‍ക്കാര്‍ നിലപാട് ശരിയാണെന്നാണ് തന്റെ അഭിപ്രായമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കേരള സര്‍ക്കാര്‍ വന്ദേമാതരം ആലപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അതിന് സര്‍ക്കാരിന് അവരുടേതായ കാര്യങ്ങളുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മലപ്പുറത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പരാമര്‍ശിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് തനിക്ക് അറിയാമെന്നും മാധ്യമങ്ങള്‍ക്ക് വിവാദങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം പാര്‍ട്ടി എടുക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment