Tuesday, July 21, 2026
Kerala News

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടില്‍; ദുരിതബാധിതരെയും അപകടസ്ഥലവും സന്ദര്‍ശിക്കും

 കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടില്‍; ദുരിതബാധിതരെയും അപകടസ്ഥലവും സന്ദര്‍ശിക്കും


കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തമുണ്ടായ കള്ളാടി സന്ദര്‍ശിക്കുന്ന അവര്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരെയും കാണും.

ദുരന്തം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും മുന്‍ എംപി രാഹുല്‍ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ ബിജെപി ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ദുരിതബാധിതരെ കാണാന്‍ ഇരുവരും ഇതുവരെ സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലെത്തുന്നവരാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം.

അതേസമയം, കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചതായി മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് ആറുലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര ധനസഹായമായി നല്‍കും. അപകടത്തില്‍ പരിക്കേറ്റ ഒന്‍പത് പേരില്‍ ആറുപേര്‍ക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും കൈമാറും.

ജൂലൈ 8-ന് രാവിലെ ഏകദേശം 11.30-ഓടെയാണ് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്ന മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍, മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അതിഥി തൊഴിലാളികളായിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുള്ള ഏക റോഡിന് സമീപമാണ് ദുരന്തമുണ്ടായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment