Friday, July 17, 2026
Kerala News

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം; പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് വിലക്ക് ശക്തമാക്കുമെന്ന് മന്ത്രി

അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം; പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് വിലക്ക് ശക്തമാക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. അങ്കണവാടികളിലേക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടികളില്‍ അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

കൊച്ചിയിലെ എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. അങ്കണവാടി അധ്യാപികയുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

കഴിഞ്ഞ 18-ാം തീയതിയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഒരാളാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തെ തുടര്‍ന്ന്, പുറത്തുനിന്നുള്ളവരെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ ബന്ധപ്പെട്ട അങ്കണവാടി വര്‍ക്കറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment