കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിൽ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട്. കടവന്ത്ര സി.ഐ (എസ്.എച്ച്.ഒ) എറണാകുളം സെൻട്രൽ എസിപിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റൊരാൾ പറഞ്ഞു കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
തനിക്കെതിരെ അപകീർത്തികരമായ കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, തന്നെയും കുടുംബത്തെയും വർഗീയവാദിയാക്കി ചിത്രീകരിച്ച് വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയിരുന്നത്. താരസംഘടനയായ അമ്മയിൽ പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അൻസിബ മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് ടിനി ടോം, അമ്മയുടെ മുൻ ഭാരവാഹികളായ ശ്വേതാ മേനോൻ, നീനാ കുറുപ്പ് എന്നിവർ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്ന നിലപാടാണ് ടിനി ടോം സ്വീകരിച്ചത്.
ഇതിനിടെ, താരസംഘടനയായ അമ്മയുടെ മുൻ ഭാരവാഹികളായ ശ്വേതാ മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കും ഒരു ഓൺലൈൻ ചാനൽ ഉടമയ്ക്കുമെതിരെ അൻസിബ നൽകിയ മറ്റൊരു പരാതിയിൽ പൊലീസ് തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്. വ്യക്തിവൈരാഗ്യം കാരണം പിആർ ഏജൻസികളുടെ സഹായത്തോടെ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് ഈ പരാതിയിൽ ആരോപിക്കുന്നത്. ടിനി ടോമിനെതിരായ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അൻസിബ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment