Friday, July 17, 2026
Kerala News

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം; സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്

 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം; സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്



തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസ്തംഭനമെന്നാരോപിച്ച് യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്. ജൂണ്‍ 29-ന് കൗണ്‍സില്‍ യോഗം ചേരുമെന്നും, അതിനുള്ള അജണ്ടയ്ക്ക് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

സമരങ്ങളിലൂടെ തന്നെയാണ് തങ്ങളും പൊതുരംഗത്തേക്ക് എത്തിയതെന്നും, യു.ഡി.എഫ് സമരം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മേയര്‍ പ്രതികരിച്ചു. മേയറാകുന്നതിന് മുമ്പും തനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകിട്ട് ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലെ കക്ഷിനിലയും ചര്‍ച്ചയാകുകയാണ്. 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്. ആര്‍. സുഗതന്‍ അയോഗ്യനാകുകയോ സ്വതന്ത്ര അംഗം പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഇതിനിടെ, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് സിപിഐഎം, ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം കൗണ്‍സിലറുടെ പരാതിയില്‍ മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെടെ പത്ത് പേരാണ് പ്രതികള്‍. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ സിപിഐഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയും കേസുണ്ട്. കൂടാതെ, സംഘംചേര്‍ന്നെന്ന കുറ്റം ചുമത്തി വി. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment